പള്ളിയിലെ കഞ്ഞിയും കാലിടറിയ നിമിഷങ്ങളും
ഈ വർഷത്തെ (2026) ഹാശാ ആഴ്ചയിൽ എല്ലാദിവസവും പള്ളിയിൽ പോകണമെന്നും, വൈകുന്നേരത്തെ സന്ധ്യാനമസ്കാരത്തിൽ പങ്കെടുക്കണമെന്നും, കഴിയുമെങ്കിൽ കുമ്പിടണമെന്നും ഞാൻ തീരുമാനിച്ചിരുന്നു. 50 ദിവസത്തെ നോമ്പൊന്നും സാധാരണ എടുക്കാറില്ലെങ്കിലും, ആ ആഴ്ച സാധാരണ ഉള്ളതിനേക്കാൾ അല്പം ചിട്ടയായിട്ടാണ് ജീവിക്കുന്നത്. ദുഃഖവെള്ളിയാഴ്ച അവധിയായതുകൊണ്ട് ആ ആഴ്ച തിങ്കൾ മുതൽ വ്യാഴം വരെ മാത്രമേ എനിക്ക് ജോലിയുണ്ടായിരുന്നുള്ളൂ. രാവിലെ നാലുമണിക്ക് ജോലിക്ക് കയറിയാൽ 12:30 ആകുമ്പോൾ ജോലി കഴിയും. പിന്നെ വീട്ടിൽ വന്നാൽ ആവശ്യത്തിന് സമയമുണ്ട്, വേണമെങ്കിൽ ഒന്നു മയങ്ങുകയുമാകാം. ശേഷം വൈകിട്ട് പള്ളിയിൽ പോകാമല്ലോ. ആഗ്രഹിച്ചതുപോലെത്തന്നെ ആ ആഴ്ച തിങ്കൾ മുതൽ വ്യാഴാഴ്ച വരെ എല്ലാദിവസവും പള്ളിയിൽ പോകുകയും നമസ്കാരത്തിൽ പങ്കെടുക്കുകയും ചെയ്തു. കുമ്പിടുന്നത് ഒരെണ്ണം പോലും വിടാതെ മുഴുവനായും ചെയ്തു. വ്യാഴാഴ്ച രാത്രിയിലെ പെസഹാ കുർബാന കഴിഞ്ഞ്, പിറ്റേദിവസം ദുഃഖവെള്ളിയാഴ്ചത്തെ കഞ്ഞിക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ തുടങ്ങാൻ ഞാനും കൂടി. മോര് കാച്ചണം, പപ്പടം വറുക്കണം, തോരന് വേണ്ട സാധനങ്ങളൊക്കെ അരിഞ്ഞുവെക്കണം. ഇതിനൊക്കെ നേതൃത്വം നൽകിയത് ഫിലിപ്പച്ചായനും ഞങ്ങൾ ...